തിരുവനന്തപുരം∙ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ കോട്ടയ്ക്കകം ഒന്നാം പുത്തൻതെരുവിൽ ചിന്ന ദുരൈയ്ക്ക് (55) തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ഏഴു വർഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും മൂന്നു മാസവും കൂടുതൽ ശിക്ഷ അനുഭവിക്കണമെന്നും ജഡ്ജി ആജ് സുദർശൻ വിധിയിൽ പറഞ്ഞു. പിഴത്തുകയിൽ മുപ്പതിനായിരം രൂപ ഇരയായ പെൺകുട്ടിക്കു നൽകണം.
പീഡിപ്പിക്കണം എന്ന ഉദ്ദേശ്യത്തോടെ പ്രതി പെൺകുട്ടിയോട് തന്റെ വീടിനുള്ളിൽ കയറി ഒളിച്ചിരിക്കാൻ പറഞ്ഞു. പെൺകുട്ടിയും സഹോദരനും കൂടി വീട്ടിനുള്ളിൽ കയറി. സഹോദരൻ ഒളിക്കാൻ പോയ തക്കം നോക്കി പ്രതി കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. വീട്ടുകാർ ഫോർട്ട് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പ്രതിയെ അറസ്റ്റു ചെയ്തു.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. പ്രോസിക്യൂഷൻ 15 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകൾ ഹാജരാക്കുകയും ചെയ്തു. ഫോർട്ട് എസ്ഐമാരായ എസ്.വിമൽ, സജു എബ്രഹാം എന്നിവരാണ് അന്വഷണം നടത്തിയത്