പേരാമംഗലം പൊലീസ് സ്റ്റേഷൻ വളപ്പിൽ വരുന്ന ഓരോരുത്തരും ശ്രദ്ധിക്കുന്ന വാഹനമുണ്ട്. തൃശൂരിൽ ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ വാഹനം. ആഡംബര വാഹനമായ ഹമ്മർ.
അമേരിക്കൻ പട്ടാളക്കാർ ഉപയോഗിച്ചിരുന്ന വാഹനം. പിന്നീട്, അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്തു. മഞ്ഞിലും മഴയത്തും മലമുകളിലൂടെ എങ്ങനെ വേണേലും ഓടിക്കാം. സുരക്ഷിതമാണ് വാഹനം. ഏതെങ്കിലും വാഹനം ഇതിൽ വന്നിടിച്ചാലും യാത്രക്കാർക്ക് ഒന്നും സംഭവിക്കില്ല. അത്രയ്ക്കും പവർഫുൾ വാഹനം. കേരളത്തിൽ തന്നെ അപൂർവം ചിലർക്കു മാത്രമേ ഈ വാഹനമുള്ളൂ. അതിലൊന്ന് നിഷാമിനായിരുന്നു.
ആഡംബര പാർപ്പിട സമുച്ചയത്തിലെ സുരക്ഷാ ജീവനക്കാരനെ കാറിടിച്ച് കൊന്നതോടെയാണ് നിഷാം പിടിയിലായത്. അന്നുതന്നെ വണ്ടിയും പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട്, ഇത്രയും കാലം വാഹനം പേരാമംഗലം സ്റ്റേഷൻ വളപ്പിൽ തന്നെ മഴയും വെയിലും കൊണ്ട് കിടക്കുന്നു. കൊലക്കേസുകളിൽ പ്രതികൾ ഉപയോഗിച്ച വാഹനത്തിന്റെ ആർസി റജിസ്ട്രേഷൻ റദ്ദാക്കാനും വണ്ടി പൊളിക്കാനുമാണ് മോട്ടോർ വാഹന വകുപ്പ് ആലോചിക്കുന്നത്.
ട്രാൻസ്പോർട്ട് കമ്മിഷണറായി എഡിജിപി. എസ്.ശ്രീജിത് ചുമതലയേറ്റ ശേഷമാണ് ഇത്തരമൊരു ആലോചന വന്നത്. കൊലക്കേസുകളിൽ ഉൾപ്പെട്ട ഇത്തരം വാഹനങ്ങളുടെ പട്ടിക മോട്ടോർ വാഹന വകുപ്പ് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, ആർസി റദ്ദാക്കി വണ്ടി പൊളിക്കാൻ ഇപ്പോഴത്തെ നിയമപ്രകാരം സാധിക്കില്ല. നിയമനിർമാണം വേണ്ടി വരും. അതിനുള്ള ശ്രമങ്ങൾ മോട്ടോർ വാഹന വകുപ്പ് തുടങ്ങി.