കോഴിക്കോട്: പഠിപ്പിക്കാൻ എന്ന വ്യാജേന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വേണ്ട രേഖകളില്ലാതെ കേരളത്തിൽ കൊണ്ടുവന്ന അഞ്ച് രാജസ്ഥാന്‍ സ്വദേശികളെ കോഴിക്കോട് റെയില്‍വേ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവർ ഒപ്പം എത്തിയ 12 പെണ്‍കുട്ടികളേയും റെയില്‍വേ പോലീസ് ശിശുക്ഷേമ സമിതിക്ക് കൈമാറി. രാജസ്ഥാനിലെ ബര്‍വാലയില്‍ നിന്ന് ആലുവയിലേക്കാണ് ഇവര്‍ കുട്ടികളെ കൊണ്ടുവന്നത്.
ബറോഡയില്‍ നിന്ന് ചൊവ്വാഴ്ച ഓക്ക എക്‌സ്പ്രസിലാണ് ഇവര്‍ കുട്ടികളെ കൊണ്ടുവന്നത്. ഈ സംഘത്തെ കണ്ട് സംശയം തോന്നിയ യാത്രക്കാര്‍ റെയില്‍വേ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്നാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ആര്‍.പി.എഫ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ആലുവ പുല്ലുവഴിയിലെ കരുണാലയത്തില്‍ പഠിപ്പിക്കാനായി കൊണ്ടുപോവുകയാണെന്നാണ് ഇവര്‍ പോലീസിനു നൽകിയ വിവരം.
മുതിര്‍ന്നവരില്‍ മൂന്ന് പേര്‍ രക്ഷിതാക്കളാണെന്നും മറ്റു രണ്ടുപേര്‍ ബന്ധുക്കളാണെന്നുമാണ് ഇവര്‍ പോലീസില്‍ നല്‍കിയ മൊഴി. കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ കരുണാലയത്തില്‍ പഠിച്ചതാണെന്നും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരായതിനാല്‍ ഇയാളുടെ നിര്‍ദേശ പ്രകാരം കുട്ടികളെ കരുണാലയത്തിലേക്ക് പഠിപ്പിക്കാന്‍ കൊണ്ടുപോവുകയാണെന്നും മൊഴിലുണ്ട്. ആര്‍പിഎഫ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ പറയുന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് മൂന്ന് വര്‍ഷം മുമ്പ് റദ്ദാക്കിയതാണെന്ന് കണ്ടെത്തി.
ഒരു സംസ്ഥാനത്ത് നിന്നും കുട്ടികളെ പഠിപ്പിക്കാനായി മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുപോകുമ്പോള്‍ ഹാജരാക്കേണ്ട മതിയായ രേഖകളോ വിവരങ്ങളോ ഒന്നും ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല. കുട്ടികളെ കൗണ്‍സിലിംങിന് വിധേയരാക്കിയ ശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്ന് ശിശു ക്ഷേമ സമിതി അറിയിച്ചു.