ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ വിമാനക്കമ്പനിയായ ആകാശ എയറിന്‍റെ ആദ്യ വിമാനം മുംബൈയിൽ നിന്ന് പറന്നുയർന്നു. ഞായറാഴ്ച രാവിലെ 10.05ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ആണ് ആദ്യ വിമാനം ഫ്ലാഗ് ഓഫ് ചെയ്തത്.
അഹമ്മദാബാദിലേക്കായിരുന്നു ആദ്യ യാത്ര. മുംബൈ ആസ്ഥാനമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ബംഗളൂരു-കൊച്ചി, ബംഗളൂരു-മുംബൈ, ബംഗളൂരു-അഹമ്മദാബാദ് എന്നീ റൂട്ടുകളില്‍ ഈ മാസം അവസാനത്തോടെ സര്‍വിസ് ആരംഭിക്കാനാണ് പദ്ധതി.
വെള്ളിയാഴ്ചയാണ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. ചുരുങ്ങിയ ചെലവില്‍ വിമാനയാത്ര ഒരുക്കുകയെന്നതാണ് കമ്പനിയുടെ പ്രഖ്യാപിതലക്ഷ്യം. മറ്റു കമ്പനികളെക്കാള്‍ പത്തുശതമാനംവരെ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്‍കുമെന്ന് ആകാശ അവകാശപ്പെടുന്നു.
നിലവില്‍ ആഭ്യന്തര വിമാന സര്‍വിസിന്റെ 55 ശതമാനവും ഇന്‍ഡിഗോക്കാണ്. പ്രമുഖ ഓഹരി വിപണി നിക്ഷേപകൻ രാകേഷ് ജുൻജുൻവാലയുടെ നേതൃത്വത്തിലുള്ള കമ്പനിയാണ് ആകാശ എയർ.