Add a review

Loading

മധ്യപ്രദേശിലെ ഖാണ്ട്വയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 55 വയസ്സുകാരനെ പെണ്‍കുട്ടിയുടെ പിതാവും അമ്മാവനും ചേര്‍ന്ന് വെട്ടി നുറുക്കി പുഴയിലെറിഞ്ഞു. ഞായറാഴ്ചയാണ് മൃതദേഹം അജ്നാല്‍ നദിയില്‍ കണ്ടെത്തിയത്.

പിന്നീട് നടത്തിയ അന്വേഷണത്തില്‍ സക്ലാപുര്‍ ജില്ലയിലെ ത്രിലോക്ചന്ദ് ആണ് കൊല്ലപ്പെട്ടതെന്നു കണ്ടെത്തുകയായിരുന്നുവെന്ന് എസ്പി വിവേക് സിങ് പറഞ്ഞു. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ പ്രതികാരമായി അവളുടെ പിതാവും അമ്മാവനും ചേര്‍ന്നാണ് കൊല നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

14 വയസ്സുള്ള പെണ്‍കുട്ടിയെ ത്രിലോക്ചന്ദ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയുണ്ടായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവും അമ്മാവനും ചേര്‍ന്ന് ശനിയാഴ്ച ത്രിലോകിനെ ബൈക്കില്‍ അജ്‌നാല്‍ നദീതീരത്തേക്കു കൊണ്ടു പോയി. ഇവിടെവച്ച് ത്രിലോക്ചന്ദിനെ തലവെട്ടി കൊലപ്പെടുത്തിയ ശേഷം മീന്‍ വെട്ടുന്ന കത്തി ഉപയോഗിച്ച് മൃതദേഹം രണ്ട് കഷ്ണങ്ങളാക്കി പുഴയില്‍ തള്ളിയെന്ന് സബ് ഡിവിഷണല്‍ ഓഫിസര്‍ ഓഫ് പൊലീസ് രാകേഷ് പെന്‍ഡ്രോ പറഞ്ഞു.

പിതാവിനെയും അമ്മാവനെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ത്രിലോകും അറസ്റ്റിലായവരും ബന്ധുക്കളാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply