Add a review

Loading

ഹൈദരാബാദ്: മോഷണം നടത്താനായി വീട്ടുടമസ്ഥയായ വയോധികയെ ജോലിക്കാരി അന്ധയാക്കി. ബാത്ത്‌റൂം ക്ലീനർ ലിക്വിഡ് ആയ ഹാർപിക് വേദനകൾക്ക് പുരട്ടുന്ന ബാം എന്നിവ കലർത്തി കണ്ണിൽ ഒഴിച്ചാണ് വേലക്കാരി  വയോധികയെ അന്ധയാക്കിയത്.

പണവും സ്വർണാഭരണങ്ങളും കവരുകയായിരുന്നു വേലക്കാരിയായ ഭാർഗവിയുടെ ലക്ഷ്യം. ഹേമവതി എന്ന 73കാരിയായ വയോധികയെ പരിചരിക്കാനാണ് കെയർടേക്കർ ആയി 32കാരിയായ ഭാർഗവി എത്തിയത്.

വയോധിക നാച്ചാരം പ്രദേശത്തെ ശ്രീനിധിയുടെ അപ്പാർട്ടുമെന്റിൽ തനിച്ചായിരുന്നു താമസം. മക്കൾ ജോലിക്കായി മറ്റിടങ്ങളിലേക്ക് പോയതിനാൽ ഹേമവതി ഒറ്റയ്ക്കാണ് ഇവിടെ താമസിച്ചിരുന്നത്. ഇതേത്തുടർന്ന് ഹേമാവതിയെ പരിചരിക്കുന്നതിനായി ലണ്ടനിൽ താമസിക്കുന്ന മകൻ ശശിധറാണ് ഭാർഗവിയെ കണ്ടെത്തിയത്. 2021 ഓഗസ്റ്റിൽ ശശിധർ തന്റെ അമ്മയുടെ സംരക്ഷണത്തിനായി ഭാർഗവിയെ കെയർടേക്കറായി നിയമിച്ചു.ഹേമവതിയെ പരിചരിക്കാൻ എത്തിയ ഭാർഗവി തുടർന്ന് തന്റെ ഏഴു വയസ്സുള്ള മകളുമായി ഹേമവതിയുടെ ഫ്‌ളാറ്റിലേക്ക് താമസം മാറിയിരുന്നു. വൃദ്ധ തനിയെ താമസിക്കുന്ന വീടായതിനാൽ മോഷ്ടിക്കാൻ എളുപ്പമാണെന്ന് ഭാർഗവി വിലയിരുത്തി.

ഒരു ദിവസം വൃദ്ധയായ ഹേമാവതി തന്റെ കണ്ണുകൾക്ക് ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ട് എന്ന് പറഞ്ഞ് കണ്ണുകൾ തിരുമ്മുന്നത് ഭാർഗവി ശ്രദ്ധിക്കുകയുണ്ടായി. ഈ അവസരം മുതലെടുക്കാമെന്നു കണക്കു കൂട്ടിയ അവർ ഹേമാവതിയോട് കണ്ണുകളിൽ തുള്ളി മരുന്ന് ഒഴിച്ചാൽ അസ്വസ്ഥത മാറുമെന്ന് പറഞ്ഞു. ഇത് കേട്ട് സമ്മതം മൂളിയ വൃദ്ധയുടെ കണ്ണുകളിൽ ഒഴിക്കാൻ ഭാർഗവി പ്രത്യേകമായി തുള്ളിമരുന്ന് തയ്യാറാക്കി.

ബാത്ത്‌റൂം ക്ലീനർ ലിക്വിഡ് ആയ ഹാർപിക്, വേദനയ്ക്ക് പുരട്ടുന്ന സൺഡു ബാം എന്നിവ വെള്ളത്തിൽ കലർത്തിയ ശേഷം അത് തുള്ളികളായി വൃദ്ധയുടെ കണ്ണുകളിൽ ഒഴിച്ച് കൊടുത്തു. നാലു ദിവസങ്ങൾക്ക് ശേഷം ഹേമാവതിക്ക് കണ്ണിൽ കടുത്ത വേദനയും അസ്വസ്ഥതയും അനുഭവപ്പെടാൻ തുടങ്ങി. തുടർന്ന് അവർ തന്റെ മകനോട് തനിക്ക് കണ്ണിന് അണുബാധയുണ്ടെന്ന് അറിയിച്ചു.

ഇതിനെ തുടർന്ന് അവരുടെ മകൻ ഹേമാവതിയെ ഒരു സ്വകാര്യ കണ്ണാശുപത്രിയിൽ കാണിക്കാൻ തീരുമാനിച്ചു. ആശുപത്രിയിലേക്ക് ഹേമവതി മാറിയ സമയത്ത് ഭാർഗവി 40,000 രൂപയും രണ്ട് സ്വർണ വളകളും ഒരു സ്വർണ ചെയിനും മറ്റ് ചില ആഭരണങ്ങളും മോഷ്ടിച്ചു.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

ഈ സമയം ഹേമവതിയുടെ കാഴ്ച പൂർണമായും നഷ്ട്ടപ്പെട്ടിരുന്നു. തുടർന്ന് മകൻ ശശിധർ ഹൈദരാബാദിലെത്തി അമ്മയെ എൽവി പ്രസാദ് കണ്ണാശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് ഡോക്ടർമാർ കണ്ണിൽ വിഷമയമുള്ള എന്തോ കലർന്നതാണ് അന്ധതയ്ക്ക് കാരണമെന്ന് കണ്ടെത്തി. എന്നാൽ അമ്മയുടെ കണ്ണിൽ വിഷം കലരാനുള്ള സാധ്യതയെക്കുറിച്ച് ആലോചിച്ച മക്കളുടെ സംശയം ഭാർഗവിയിലേക്ക് നീണ്ടു. തുടർന്ന് പോലീസിൽ പരാതി നൽകി. പോലീസിന്റെ ചോദ്യം ചെയ്യലിൽ ഭാർഗവി കുറ്റം സമ്മതിച്ചു. ഭാർഗവിയെ പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ റിമാൻഡിലേക്ക് അയച്ചു

Leave a Reply